Sunday, October 26, 2008

നമ്മുടെ സിനിമ അവരുടെ സിനിമ

ഇന്ന് മലയാളം മുഴുവന്‍ സുബ്രമണ്യപുരത്താണ്.
സ്വന്തം വീട്ടില്‍ ദാരിദ്യം അനുഭവിക്കുന്നവന്‍ മറ്റവന്റെ വീട്ടിലെ പുകയിലേക്ക് നോക്കി നിശ്വസിക്കുന്നതാണൊ അതോ മലയാളിയുടെ പുത്തിയും ബോധവും എണ്‍പതുകളിലേക്ക് തിരിച്ചു പോകുന്നതാണൊ?
നിരൂപണങ്ങള്‍ വായിച്ചും അഭിപ്രായങ്ങള്‍ കേട്ടും വീണ്ടും ഒന്നു കൂടി ആ സിനിമ കണ്ടു.
പിടികിട്ടുന്നില്ല.

മന്ദബുദ്ധികളാണെങ്കിലും നാലാള്‍ പറഞ്ഞാല്‍ സുബ്രമണ്യപുരത്തേക്ക് പോകണമെന്നല്ലെ.
മലയാളത്തിലെ ആര്‍ട്ട് സിനിമയും കമ്മേര്‍സ്യല്‍ സിനിമാക്കാരും നമുക്ക് പിറകെ ചൂലുമായുണ്ടല്ലോ.
പേടിച്ച് നമ്മള്‍ തമിഴെങ്കില്‍ തമിഴ് എന്നു കരുതി സുബ്രമണ്യ പുരത്തേക്ക് പായുകയാണ്.
എന്തായാലും സിനിമയുടെ കാര്യത്തിലെങ്കിലും നമ്മള്‍ ഹൃദയ രോഗികളെപ്പോലെ പിറകിലേക്കാണ് നടക്കുന്നത്.
നമ്മുടെ മുഖ്യധാരാ സിനിമയാണെങ്കില്‍ ഒറ്റപ്പാലത്തെ ഒരു മനയില്‍ തൂണും ചാരി ഇരിപ്പാണ്.
എന്നാണ് കിടപ്പെന്നു മാത്രം ചിന്തിച്ചാല്‍ മതി.
സാമ്പാറില്‍ വീഴാനും കാല്‍തെറ്റി പൊടിയില്‍ മൂക്കുത്താനും വയസ്സന്മാരായ നായകരും കോമാളികളും മനപ്പറമ്പില്‍ കുടവയറന്‍ പ്രേതങ്ങളെപ്പോലെ ചുറ്റുകയാണ്.
എന്തൊക്കെ പറഞ്ഞാലും ആര്‍ട്ട് സിനിമയിലാണെങ്കില്‍ എല്ലാ കാര്യത്തിനും ഒരു സ്ഥിരതയൊക്കെയുണ്ട്.
ക്യാമറയുടെ മെല്ലെപ്പോക്കും ഏതോ അന്യഗൃഹജീവികളെപ്പോലെ അഭിനേതാക്കളുടെ മന്ദമുഖവും.
ഒരിടവേള താടി വടിച്ചു നടന്ന വിഹ്വല നായകന്‍ പഴയ താടിയും ഫിറ്റ്ചെയ്ത് തിരിച്ചു വന്നിട്ടുമുണ്ട്.
സൂക്ഷിക്കേണ്ടിയിരിക്കുന്നു.
അവാര്‍ഡെന്ന ഒറ്റമൂലിയില്‍ അതെത്രകാലം പിടിച്ചുനില്‍ക്കുമെന്ന് കണ്ടറിയണം.

സ്ഥിരത കഴുതയുടെ മാത്രം നന്മയാണെന്ന് ഇവരെ ആരു പഠിപ്പിക്കും.